കാഠ്മണ്ഡു: ക്രമസമാധാന നില വഷളായതിനെതുടർന്നു നേപ്പാളിലെ മാധേശ് പ്രവിശ്യയുടെ വിവിധഭാഗങ്ങളിൽ കർഫ്യൂ ഏർപ്പെടുത്തി. ഇന്ത്യയോട് അതിർത്തി പങ്കിടുന്ന കോശിയിലെ സുൻസരി ജില്ലയിലുണ്ടായ വർഗീയസംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണു നടപടി. സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സ്ഥിതിഗതികൾ കൂടുതൽ വഷളാകാതിരിക്കാൻ മധേഷ് പ്രവിശ്യയിലെ ധനുഷ, സിരഹ എന്നീ ജില്ലകളിലാണ് അധികൃതർ കർഫ്യൂ ഏർപ്പെടുത്തിയത്.
സംഘർഷസാധ്യത കണക്കിലെടുത്ത് പ്രദേശത്ത് വൻതോതിൽ സുരക്ഷാസേനയെ വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ച സുൻസരിയിലെ കാപ്തൻഗഞ്ച് മേഖലയിൽ രണ്ട് സമുദായങ്ങളുടെ ആഘോഷങ്ങൾക്കിടയിലുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. അക്രമിസംഘങ്ങളെ പിരിച്ചുവിടാൻ പോലീസ് നടത്തിയ വെടിവയ്പിനിടെയാണ് ഒരാൾ കൊല്ലപ്പെടുകയും സുരക്ഷാ ഉദ്യോഗസ്ഥരടക്കം 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തത്. ബീഹാറുമായി അതിർത്തി പങ്കിടുന്ന സുൽസരി, ഇന്ത്യ-നേപ്പാൾ വ്യാപാര, ഗതാഗത ഇടനാഴിയിലെ പ്രധാനമേഖലയാണ്.